സഹയാത്രികര്‍ [followers]

Showing posts with label short story. Show all posts
Showing posts with label short story. Show all posts

Friday, September 17, 2010

വേദാന്തം

Bookmark and Share

ഒന്ന്
ഉച്ചക്ക് കഴിക്കാനുള്ള പൊതി ചോറ് എടുക്കാതെ പോയ മകള്‍ക്ക് ,അവള്‍ക്കു പോകാനുള്ള ബസ് വരുന്നതിനു മുന്പ് അത്  കൊണ്ട് പോയി കൊടുക്കാനായി ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുമ്പോള്‍ അയാള്‍ സ്നേഹ സമ്പന്നനായ ഒരു അച്ഛന്‍ ആയിരുന്നു .പെട്ടെന്നാണ് കരിങ്കൊടി കെട്ടിയ ഒരു കാര്‍ അയാളുടെ അരികിലെത്തി നിന്നത്.കാറിനുള്ളില്‍ നിന്നും ഒരു തല വെളിയിലേക്ക് നീണ്ടു.''സഖാവെ ,അറിഞ്ഞില്ലേ നമ്മുടെ പ്രവര്‍ത്തകനായ പുലി മൂട്ടില്‍ കുട്ടനെ ലവന്മാര്‍ വീട്ടില്‍ കയറി വെട്ടി,ഞങ്ങള്‍ അവനെ കാണാന്‍ ആശുപത്രിയിലേക്ക് പോവുകയാ സഖാവും കയറിക്കോ ,മകള്‍ക്കായി കൊണ്ട് വന്ന പൊതി ചോറ് കാറിന്റെ ബാക്ക് സീറ്റിനു പിറകിലെക്കിട്ടു കൊണ്ട് അയാളും അവര്‍ക്കൊപ്പം കയറി.വെട്ടേറ്റ പ്രവര്‍ത്തകന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു.ആശുപത്രി പരിസരം വൈകാതെ ഒരു യോഗ സ്ഥലമായി മാറി,പ്രതിഷേധം എങ്ങനെ വേണമെന്നതാണ് ചര്‍ച്ചാ വിഷയം ,ഹര്‍ത്താല്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് അയാള്‍ ആണ്,അതിന്‍റെ നടത്തിപ്പ് ചുമതലയും അയാള്‍ തന്നെ ഏറ്റെടുത്തു .

രണ്ടു
ആവശ്യത്തിനു കള്ളു വാങ്ങി മോന്തിയ ശേഷം കള്ളു ഷാപ്പ് അടപ്പിച്ചു കൊണ്ടാണ് അവര്‍ തുടങ്ങിയത്,മുദ്രാ വാക്യം വിളിച്ചും ,കല്ലെറിഞ്ഞും ,കടകള്‍ അടപ്പിച്ചും ,ഗതാഗതം സ്തംഭിപ്പിച്ചും,ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള തീവ്ര ശ്രമമായി പിന്നീട് ,എതിര്‍ത്തവരുടെ കരണ കുറ്റി പുകച്ചും, കണ്ണ് തല്ലി പൊട്ടിച്ചും ,അവര്‍ ഒടുവില്‍ ഹര്‍ത്താല്‍ ഒരു സമ്പൂര്‍ണ്ണ വിജയം ആക്കുക തന്നെ ചെയ്തു .അയാള്‍ എല്ലാത്തിന്റെയും മുന്‍ നിരയില്‍ ഉണ്ടായിരുന്നു .രാവിലെ ഷാപ്പില്‍ നിന്നും മോന്തിയ പന്നപ്പത്തിന്റെ കേട്ട് വിട്ടപ്പോള്‍ ഏകദേശം പാതിരാവായി കഴിഞ്ഞിരുന്നു.ഹര്‍ത്താല്‍ വിജയിച്ച സന്തോഷത്തില്‍ ,ഹര്‍ത്താല്‍ ലഹരിയില്‍ മത്തു പിടിച്ചുരങ്ങുന്ന നാടിന്‍റെ അവസ്ഥ കണ്ടു ചിരിച്ചു കൊണ്ട് ,കരിങ്കൊടി കെട്ടിയ കാറില്‍ വീട്ടിലേക്കു പോകുമ്പോള്‍ അയാള്‍ സംതൃപ്തനായ പാര്‍ടി പ്രവര്‍ത്തകനായിരുന്നു .

മൂന്ന്
വീട്ടില്‍ അയാളെ കാത്തിരുന്നത് പരിഭ്രമത്താല്‍ വിളറിയ ഭാര്യയുടെ മുഖമാണ് ,''എന്താടീ എന്ത് പറ്റി''.''നിങ്ങള്‍ രാവിലെ മുതല്‍ ഏത് നരകത്തിലായിരുന്നു മനുഷ്യാ,ഈ വീട്ടില്‍ നടക്കുന്നത് വല്ലതും നിങ്ങള്‍ക്കറിയാമോ ,നമ്മുടെ മകള്‍ ഇത് വരെ തിരികെ വന്നിട്ടില്ല ,ഹര്‍ത്താല്‍ ആണെന്നോ അടിപിടി ആണെന്നോ ഒക്കെ എല്ലാവരും പറയുന്നു ,എന്‍റെ പോന്നു മോള്‍ എവിടെയാണോ എന്‍റെ ദൈവങ്ങളെ ഭാര്യയുടെ അലറി കരച്ചില്‍ അയാളുടെ കാതില്‍ വീണു ,ഇന്ന് ഞങ്ങള്‍ ഹര്‍ത്താല്‍ --അയാള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി ,ബോധോദയം ഒരു വെളിപാട് പോലെ അയാള്‍ക്ക് അപ്പോളാണ് ഉണ്ടായത് .കരിങ്കൊടി കെട്ടിയ കാറില്‍ മകളെ തിരഞ്ഞ്‌ ഇരുളിന്റെ വിരി മാറിലേക്കിറങ്ങുമ്പോള്‍,അവളുടെ പേടിച്ചരണ്ട മാന്‍പേട മിഴികള്‍ അയാളുടെ ഉള്ളില്‍ തീ വാരി നിറച്ചു കൊണ്ടിരുന്നു.അപ്പോഴേക്കും കാറിന്റെ പിറകില്‍ ഉപേക്ഷിക്കപ്പെട്ട പൊതിച്ചോറില്‍ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു .

short story by,Baiju R Nair